- You cannot add "M.p.veerendrakumarinte Krithikal" to the cart because the product is out of stock.
വരളുന്ന ഭൂമി‚ വറ്റാതെ ഗാന്ധി
₹240.00 ₹192.00 20% off
In stock
ശാസ്ത്രത്തിലെ ദാർശനികത എന്ന് സാമാന്യമായി വിളിക്കാവുന്ന വിപുലമായ വിജ്ഞാന ശാഖയെപ്പറ്റി ഏറ്റവുമധികം പഠനം നടത്തിയ ആൾ, എന്റെ അറിവിൽ എം.പി. വീരേന്ദ്രകുമാറാണ്.
എം.ടി. വാസുദേവൻ നായർ
ഈ പ്രപഞ്ചത്തിലേക്കും അതിലെ അനന്തമായ ജീവിതത്തിലേക്കും സദാ ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുകളായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്.
അദ്ദേഹത്തിന്റെ ആലോചനകളിലും ആകുലതകളിലുംപെട്ട വിഷയങ്ങൾക്ക് പരിധിയില്ലായിരുന്നു: മനുഷ്യൻ, അവന്റെ സ്വാതന്ത്യം,
ജനാധിപത്യം, ഫാസിസം, പ്രകൃതി; അതിനേല്ക്കുന്ന മുറിവുകൾ, യാത്ര, മതം, ആത്മീയത, ദർശനം, സാഹിത്യം, രാഷ്ട്രീയം, കാലാവസ്ഥാ വ്യതിയാനം,… വീരേന്ദ്രകുമാറിന്റെ മനസ്സും ബുദ്ധിയും ചെന്നുതൊടാത്ത ഇടങ്ങളില്ല. അവസാന കാലങ്ങളിലും തന്റെ ധൈഷണിക സർഗാത്മകത തിളക്കം ചോരാതെ അദ്ദേഹം നിലനിർത്തി. ഈ പുസ്തകത്തിലെ ഓരോ ലേഖനവും അതിനുള്ള തെളിവാണ്. വാട്ടം തട്ടാത്ത പ്രതിഭയ്ക്കും പ്രതിബദ്ധതയ്ക്കുമുള്ള അടിവരകളാണ്.
ഭൂമി അക്ഷയഖനിയല്ലെന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു. എടുത്താൽ തീരാവുന്ന ധാതുക്കളും വിഭവങ്ങളുമേ അതിലുള്ളുവെന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജിയുടെ രണ്ടാമത്തെ പ്രമാണമെന്തെന്നാൽ, പ്രകൃതിയിൽ മൃഗങ്ങൾ അവരുടെ കാര്യങ്ങൾ മാത്രം ചെയ്യുന്നവരാണ്. ഇതുപോലെ മനുഷ്യനും അവരുടെ മാത്രം കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഇന്നു നമ്മൾ എത്തിനില്‍ക്കുന്ന ഈ ഗുരുതരസ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. പകരം, എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ സർവത്ര നാശമാണ് നമ്മുടെ ആർത്തിപൂണ്ട ചെയ്തികൾ വരുത്തിവെച്ചിരിക്കുന്നത്.
നിരക്ഷരരായ ലക്ഷോപലക്ഷം ജനങ്ങളെ, വെബ്ബിനും മൊബൈലിനും, മുൻപുള്ള ആ കാലഘട്ടത്തിൽ, സ്വാതന്ത്യ സമരത്തിൽ ഗാന്ധിജിക്ക് അണിനിരത്താൻ കഴിഞ്ഞത് അത്യന്തം അദ്ഭുതകരമായിരുന്നു. ‘അസാധ്യം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഒന്നായിരുന്നു ഇച്ഛാശക്തിയും മാനവിക സ്നേഹവും മാത്രം കൈമുതലാക്കി ഗാന്ധിജി കൈവരിച്ച ഈ നേട്ടം. ചരിത്രപരമായ പശ്ചാത്തലത്തിൽ ഗാന്ധിജിയെ വിലയിരുത്തുമ്പോൾ, ആധുനികലോകത്തിൻറെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും ഹ്രസ്വമായൊരു അവലോകനത്തിനു വിധേയമാക്കുന്നതിനു പ്രസക്തിയുണ്ട്.
1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയില് ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി.ടി.ഐ. ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന് മെമ്പര്‍, വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. 1992-'93, 2003-'04, 2011-'12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും 2003-'04-ല്‍ ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു. സ്കൂള്‍വിദ്യാര്‍ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987-ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-'09 കാലത്ത് പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചു. മതസൗഹാര്ദപ്രവര്ത്തനങ്ങളെ മുന്‍നിര്‍ത്തി കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ സി.എച്ച്. മുഹമ്മദ്കോയ പുരസ്കാരം (1991), കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് (1995), സി. അച്യുതമേനോന് സാഹിത്യ പുരസ്കാരം (1995), മഹാകവി ജി. സ്മാരക അവാര്‍ഡ് (1996), ഓടക്കുഴല്‍ അവാര്‍ഡ് (1997), സഹോദരന് അയ്യപ്പന് അവാര്‍ഡ് (1997), കേസരി സ്മാരക അവാര്‍ഡ് (1998), നാലപ്പാടന് പുരസ്കാരം (1999), അബുദാബി ശക്തി അവാര്‍ഡ് (2002), കെ. സുകുമാരന്‍ ശതാബ്ദി അവാര്‍ഡ് (2002), വയലാര്‍ അവാര്‍ഡ് (2008), ഡോ. ശിവരാം കാരന്ത് അവാര്‍ഡ് (2009), സി. അച്യുതമേനോന് ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ് അവാര്‍ഡ് (2009), ബാലാമണിഅമ്മ പുരസ്കാരം (2009), കേശവദേവ് സാഹിത്യപുരസ്കാരം, കെ.പി. കേശവമേനോന് പുരസ്കാരം (2010), കെ.വി. ഡാനിയല്‍ അവാര്‍ഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണകൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2010), ഡോ. സി.പി. മേനോന് അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ് (2010), മള്ളിയൂര്‍ ഗണേശപുരസ്കാരം (2011), അമൃതകീര്‍ത്തി പുരസ്കാരം (2011), സ്വദേശാഭിമാനി പുരസ്കാരം (2011), ഡോ. കെ.കെ. രാഹുലന് സ്മാരക അവാര്‍ഡ് (2012), കല (അബുദാബി) മാധ്യമശ്രീ പുരസ്കാരം (2012), ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന് പുരസ്കാരം (2013), ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റിന്റെ മൂര്‍ത്തിദേവീ പുരസ്കാരം (2016) തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായി. ഹൈമവതഭൂവിലിന്റെ ഹിന്ദി, തമിഴ് പരിഭാഷകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ വന്‍കരകളിലായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ്കുമാര്‍. വിലാസം: പുളിയാര്‍മല എസ്റ്റേറ്റ്, കല്പറ്റ നോര്‍ത്ത്, കല്പറ്റ, വയനാട്.