മുൻപേ പെയ്‌ത മഴയിലാണ് ഇപ്പോൾ നനയുന്നത്
₹220.00 ₹187.00 15% off
In stock
നാടകവും ജീവിതവും തമ്മിൽ കെട്ടുപിണഞ്ഞുപോയ, നാടകത്തിൽനിന്ന് ജീവിതത്തെ ഇഴപിരിച്ചെടുക്കാനുള്ള ഓരോ ശ്രമങ്ങളിലും പരാജയപ്പെട്ടുപോയ, ജീവിതംതന്നെ പിഞ്ഞിപ്പോയ അനേകം മനുഷ്യരുടെ ആത്മകഥകൾകൂടിയാണ് അരങ്ങിന്റെ ചരിത്രം. ആ ചരിത്രമാണ് ഭാനുപ്രകാശ് കണ്ടെടുക്കുന്നത്. അരങ്ങിൽ മാത്രം അതിജയിച്ച സാവിത്രി ശ്രീധരൻ, ബാലുശ്ശേരി സരസ, എൽസി സുകുമാരൻ, ഉഷാ ചന്ദ്രബാബു – ഈ നാലു സ്ത്രീകളുടെ ജീവിതകഥ മലയാള നാടകവേദിയുടെ മാത്രമല്ല പെൺമലയാളത്തിന്റെ ജീവചരിത്രം കൂടിയാണ്.
അവതാരിക
സുഭാഷ് ചന്ദ്രൻ
എത്ര കണ്ണീരു വീണാലും, എത് ആത്മാഹുതികളുണ്ടായാലും അരങ്ങുണരുക തന്നെ ചെയ്യും. അനീതിക്കും അധർമത്തിനും അനാശാസ്യങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്യാൻ അരങ്ങിനല്ലാതെ മറ്റെന്തിനാണ് കഴിയുക? ആ സമരാവേശത്തിൽ ആത്മ ബലം കൊണ്ട് ഉയിർത്തെഴുന്നേറ്റ നാലു കലാകാരികളുടെ ആവേശഭരിതമായ കഥയാണിത്. ഇത് വായിക്കുന്നതും അതുകൊണ്ടുതന്നെ സാർഥക മായ ഒരു സാംസ്കാരികപ്രവർത്തനമാവുന്നു.
ഡോ. കെ. ശ്രീകുമാർ
ജീവിതം ഒന്നാകെ അരങ്ങിനായി സമർപ്പിച്ചിട്ടും ഒന്നും നേടാൻ കഴിയാതെ പോയ എത്രയോ നടികളെ എനിക്കറിയാം. അനുഭവങ്ങൾ അത്ര മാത്രം കയ്പേറിയതാണെങ്കിലും നാടകത്തെ അവർ ഒരിക്കലും താഴ്ത്തിപ്പറയുന്നത് ഞാൻ കണ്ടിട്ടില്ല. നാടകം എന്ന കലാരൂപത്തോടുള്ള അവരുടെ ആത്മാർഥതയുടെ ആഴമാണ് ആ ആത്മസമർപ്പണത്തിൽ കാണാൻ കഴിയുന്നത്. ഭൗതികമായി ഒന്നും നേടിയില്ല എന്നതുകൊണ്ട് ഒരിക്കലും തള്ളിക്കളയാൻ കഴിയാത്ത ഒന്നാണ് കല. അത് ഏറ്റവും നന്നായി അറിയുന്നവർ നാടകനടിമാരാണ്. കാലാകാലങ്ങളായി നാടക നടിമാരോട് സമൂഹം പുലർത്തുന്ന പുച്ഛവും പരിഹാസവും പൊളിച്ചടുക്കുകയാണ് ഇവിടെ തങ്ങളുടെ കഠിന ജീവിതത്തിന്റെ കഥകൾ തുറന്നു പറഞ്ഞുകൊണ്ട് നാല് അഭിനേത്രികൾ. ഉള്ളുപിടയാതെ ആർക്കും വായിച്ചു തീർക്കാൻ കഴിയില്ല കലയുടെ കരുതലിൽ കരുത്തുറ്റതായിത്തീർന്ന ഈ നാല് ജീവിതങ്ങൾ.
കെ.പി.എ.സി. ലളിത