Description
അവള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ബാലകൃഷ്ണന്‍ നോക്കി. ഒരു കൂറ്റന്‍ പാമ്പ്! ഭിത്തിയില്‍നിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാന്‍ ഓങ്ങിയതും അത് വാല്‍ നിലത്തുകുത്തി എണീറ്റു. അവനു നേരേ
പത്തിവിരിച്ചു. അവന്റെ മുഖത്തെ മൂടാന്‍ മാത്രമുള്ള വലിപ്പം അതിനുണ്ടായിരുന്നു. ബാലകൃഷ്ണന്‍ വിറച്ചുപോയി. ഈ രാത്രിയോടെ എല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നവനു മനസ്സിലായി. കഴുത്തില്‍ ഒരു സര്‍പ്പത്തെയും ചുറ്റിവെച്ച് ഈ ഇരുട്ടില്‍ എവിടെയോ അവള്‍ നില്‍പ്പുണ്ട്…
മറ്റേതു ഗ്രാമത്തെയുംപോലെ സര്‍വ്വസാധാരണമായി കഴിഞ്ഞുപോന്നിരുന്ന തിരുമിറ്റക്കോടിനെ അദ്ഭുതകരമായ പരകായപ്രവേശത്താല്‍ ഒറ്റരാത്രികൊണ്ട് മാന്ത്രികക്കഥയാക്കി മാറ്റിയ തിരുമിറ്റക്കോട് ബാലകൃഷ്ണന്‍ എന്ന ആനബാലന്റെ കഥ. സ്വപ്‌നമെന്നോ യാഥാര്‍ത്ഥ്യമെന്നോ മൃഗമെന്നോ മനുഷ്യനെന്നോ കഥയെന്നോ ജീവിതമെന്നോ ഉള്ള അതിര്‍വരമ്പുകളെ അട്ടിമറിച്ചുകൊണ്ട് ഒരു വ്യത്യസ്ത ഭൂമികയിലൂടെയുള്ള വിസ്മയസഞ്ചാരം. പ്രണയവും പ്രതികാരവും രതിയും പകയും മഹാവ്യഥയും എഴുപതുകളിലെ തീവ്രരാഷ്ട്രീയവുമെല്ലാം ചേര്‍ന്ന് മലയാളിവായനക്കാര്‍ ഇതുവരെ തൊട്ടുകൂട്ടിയിട്ടില്ലാത്ത അനുഭൂതികളുടെ രുചിഭേദവുമായി ഒരു അപൂര്‍വ്വരചന.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവല്‍






